കർണൻ, ഭഗത് സിംഗ്, ഗാന്ധിജി, ഇവരൊക്കെ പല മലയാളികളുടെയും റോൾ മോടലുകലാണ്, വാക്കുകൾ കൊണ്ടും കർമ്മം കൊണ്ടും. പക്ഷേ ഇവർക്കൊക്കെ പകരം മിക്കി മൗസും, സൂപ്പർ മാനും, ബാറ്റ് മാനും ഒക്കെ സൂപ്പർ ഹീറോകൾ ആവുന്ന ഒരേയൊരു കാലമാണ് കുട്ടിക്കാലം… വളരെ നിഷ്കളങ്കമാണ് ബാല്യത്തിൽ നമ്മൾ കാണുന്ന കാഴ്ച്ചകളും, ചിന്തിക്കുന്ന കാര്യങ്ങളും, ഇഷ്ടപ്പെടുന്ന അസ്ഥിത്വങ്ങളും എല്ലാം; സ്വപ്‌നങ്ങൾ ഒരുപാട് കാണുന്ന കാലം; പക്ഷേ കുട്ടിക്കാലത്ത് കാണുന്ന ആ സ്വപ്നത്തിന്റെ പുറകെ വലുതായത്തിനു ശേഷവും പോകുന്ന എത്ര പേരുണ്ടാവും നമുക്കിടയിൽ??? വളരെ കുറവ്! കാരണം വളരെ ലളിതമാണ്, വ്യത്യസ്തരാവാൻ തയ്യാറുള്ളവർ വളരെ വിരളമാണ്… മുതിർന്നവർ പലപ്പോഴും “കിറുക്ക്” എന്ന് വിളിച്ച് തള്ളിക്കളയാറുള്ള അത്തരം സ്വപ്നങ്ങളുടെ പുറകെ പോകുന്നതിന്റെ സുഖവും, അത്തരം സ്വപ്‌നങ്ങൾ വിവിധങ്ങളായി പങ്കു വെക്കപ്പെടുമ്പോൾ ജീവിതത്തിനു വരുന്ന സങ്കീർണ്ണതകളും, ഒടുവിൽ ഇലകൾ പൊഴിച്ച മരം പോലെ അതേ ജീവിതം സ്നേഹത്തിനു വഴിമാറുന്നതുമെല്ലാം എത്രത്തോളം ലളിതവും എന്നാൽ ആഴത്തിലുള്ളതുമാണെന്നും ആകാശക്കോട്ടയിലെ നക്ഷത്രങ്ങളെപ്പോലെ കോർത്തിണക്കി ദൃശ്യവൽക്കരിക്കാനുള്ള ശ്രമമാണ് റോജിൻ തോമസിന്റെ “ജോ ആൻറ് ദി ബോയ്”.
ജൊആൻ മേരി ജോണ്‍ വെറും ഒരു പ്രൊഫെഷ്ണൽ അനിമേറ്റർ അല്ല, അവൾ സ്വപ്നങ്ങളെ ജീവിതമായി കണ്ടവളാണ്; വാൾട്ട് ഡിസ്നിയെ പോലൊരു വലിയ വ്യക്തിയായി, മിക്കി മൗസിനെപ്പൊലൊരു കഥാപാത്രത്തെ വാർത്തെടുക്കുന്നത് സ്വപ്നം കണ്ടവൾ. പഠിക്കുന്ന കാലത്ത് ഉള്ളിൽ ഉയരങ്ങൾ കീഴടക്കാനുള്ള ആവേശം കൊണ്ട് നടന്ന ജോ-ക്ക് പലയിടത്തായി വരുന്ന വീഴ്ച്ചകൾ ആ ആവേശത്തിന്റെ ഘാതകരായി മാറുന്നുവെന്ന തോന്നൽ ശക്തിപ്പെടുന്നു. ആ സ്വപ്നക്കൂടാരത്തിലേക്കാണു ക്രിസ് എന്ന മറ്റൊരു സ്വപ്നങ്ങളുടെ രാജകുമാരൻ കടന്നു വരുന്നത്. ജോയുടെ മിക്കി മൗസ് സ്വപ്നവും, ക്രിസിന്റെ ലോകയാത്രാ സ്വപ്നവും എവിടെയൊക്കെയോ തമ്മിൽ ഉരസി തമ്മിൽ ചേരാതെ ഏറ്റു മുട്ടുന്നുണ്ടെങ്കിലും, ആ പത്തു വയസ്സുകാരന്റെ നിഷ്കളങ്കതകളിൽ വിരിയുന്ന കുറുമ്പ് നിറഞ്ഞ സ്നേഹം പതിയെ പതിയെ തന്നെ വരിഞ്ഞു മുറുക്കുന്നത് ജോ അറിയുന്നുണ്ട്. സ്വപ്‌നങ്ങൾ കാണാൻ പരസ്പരം പഠിച്ചും, പഠി പ്പിച്ചും അവർ അങ്ങനെ തങ്ങളുടെ സ്വപ്നങ്ങളെയും തങ്ങളുടെ ഇടയിലെ ബന്ധങ്ങളെയും സ്നേഹിച്ചും ആസ്വദിച്ചും തുടങ്ങുന്നിടത്ത് ചിത്രം ജീവിതം എന്ന അറിവുകളുടെയും, അനുഭവങ്ങളുടെയും കലവറ തന്നെ നമുക്ക് മുന്നിൽ തുറന്നു വെക്കുന്നു. ജോയുടെ സ്വപ്നമരം വളരുന്തോറും അതിന്റെ തണലിൽ ക്രിസും വളർന്നുകൊണ്ടിരുന്നു. ഒരു പത്തു വയസ്സുകാരന് ലഭിക്കുന്ന അസുലഭ അംഗീകാരം അവനെ ദുർനടപ്പിലാക്കുമെന്ന നമ്മുടെ “പ്രബുദ്ധ” സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെ കീഴ്മേൽ മറിച്ചിട്ടുകൊണ്ട് ഒരു ചിത്രം അവസാനിക്കുന്നിടത്ത് മലയാള സിനിമക്ക് കാമ്പും നന്മയുമുള്ള കഥാ തന്തുക്കളുടെ ഒരു വൻ തുരുത്ത് തന്നെ കാണാം.
ജോണിക്കുട്ടിയെപ്പൊലൊരു അഛൻ നമ്മുടെയൊക്കെ എന്നോ ഉള്ള ഓർമ്മകളിൽ ഇന്നുമുണ്ട്. ജോയെ പോലൊരു ചേച്ചിയും ക്രിസിനെ പോലൊരു അനിയൻകുട്ടനും എന്നെപോലുള്ള നൂറുകണക്കിന് പേരുടെ മറ്റൊരു സ്വപ്നമാണ്.
സിനിമ കാണാൻ തുടങ്ങിയ നാളുകളിൽ എവിടെയോ കാരണമില്ലാത്ത ഒരു പ്രത്യേക ഇഷ്ടം എന്നിലെന്നും വേഷ പ്പകർച്ചകളിലൂടെ സമ്മാനിച്ച നടിയാണ് മഞ്ജു വാര്യർ. മഞ്ജു ചേച്ചി ചെയ്ത ഓരോ കഥാപാത്രവും എന്നെ സംബന്ധിച്ച് നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന വ്യക്തിത്വങ്ങളാണ്; സല്ലാപത്തിലെ രാധ, കളിവീടിലെ മൃദുല, ആറാം തമ്പുരാനിലെ ഉണ്ണിമായ, സമ്മർ ഇൻ ബത്ലഹേമിലെ ആമി, ഹൗ ഓൾഡ് ആർ യുവിലെ നിരുപമ, ഒടുവിലിതാ ഈ ജോയും. ആരുടെ ഒപ്പം മാറ്റുരച്ചാലും പ്രതിഭയിലും, അഭിനയത്തിലും, പകർന്നാട്ടത്തിലും തെല്ലും തിളക്കം മങ്ങാത്ത മഞ്ജുവിന്റെ പ്രകടനം ഈ ചിത്രത്തിലും മികവുറ്റത് തന്നെയെന്നത് സംശയമില്ല. കുഞ്ഞാണെങ്കിലും ഇക്കാലം കൊണ്ട് സിനിമയിൽ കണ്ട ബാല താരങ്ങളിൽ തന്മയത്തായ പ്രകടനം കാഴ്ച്ച വെച്ചുകൊണ്ട് മാസ്റ്റർ സനൂപും രംഗങ്ങൾ മനോഹരമാക്കിയിരിക്കുന്നു.
രണ്ടര മണിക്കൂറിലധികം ഇത്തരമൊരു ചിത്രത്തിനു മുന്നിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ രാഹുൽ സുബ്രമണ്യന്റെ സംഗീതവും, നീൽ ഡി കുൻഹയുടെ അപാരസൗന്ദര്യം മുറ്റിനിന്ന ഛായാഗ്രഹണവും മുഖ്യ പങ്കു തന്നെ വഹിച്ചിട്ടുണ്ട്.
ആദ്യം ഒരു മങ്കി പെൻ കൊണ്ട് വരച്ച ഒരു കൊച്ച് ജീവിതം; അത് കഴിഞ്ഞിതാ മങ്കി പെന്നിനെക്കാൾ ശക്തമായ മറ്റേതോ മായപ്പേന കൊണ്ട് ജോ ആൻറ് ദി ബോയ് എന്ന സുന്ദരമായൊരു ജീവിത കാർടൂണ്‍ വരച്ച് ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നു… പ്രിയ റോജിൻ, താങ്കൾ കടം തരുന്ന ഇത്തരം സുന്ദരമായ ക്രിയാത്മക കാഴ്ച്ചകൾ ഇനിയും കാണാൻ കാത്തിരിപ്പാണ് ഞങ്ങൾ!
Yes, life is all about dreams and chasing the dreams; because at the end, you will surely SEE HAPPINESS!